HRDS INDIA's News
Pathram Varika
മുഖ്യമന്ത്രി പിണറായി വിജയന്റെ 6 മണി പത്രസമ്മേളനങ്ങളെപ്പറ്റി 4 വരി എഴുതണമെന്നു പലവട്ടം തോന്നിയതാണ്.എന്നാൽ എന്നെപ്പോലെ അദ്ദേഹത്തിന്റെ കടുത്ത വിമർശകരുടെ പശ്ചാത്താപ വിവശമായ കുറിപ്പുകൾ ചുറ്റും ഒഴുകിപ്പരക്കുന്നതിനാൽ ഓവർ ആക്കി ചള മാക്കേണ്ടന്നു കരുതി.രണ്ട് ദിവസം മുൻപ് പത്രസമ്മേളനം കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ശ്രീ.പി എം മനോജിനെ ഫോണിൽ വിളിച്ചു നന്ദിയും ആശ്വാസവും അറിയിച്ചു. എന്നാൽ ഇന്നലെ (2-4-2020)നടന്ന സംഭവം ഇതെഴുതാതെ വയ്യ എന്ന അവസ്ഥയിലെത്തിച്ചു.
അമേരിക്കൻ സ്വദേശിയും എഴുത്തുകാരിയുമായ വനജ ആനന്ദ് ഒരു മാസം മുൻപാണ് കേരളത്തിലെത്തിയത്.പനിയെതുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാക്കി.പരിശോധനയിൽ കോവിഡ് ഇല്ല. എന്നാൽ ഒരു മാസം നിരീക്ഷണം വേണം.
ഓട്ടിസം മേഖലയിൽ രാജ്യന്തര സേവനം നടത്തുന്ന ഈ വനിതയ്ക്കു ആകെ കേരളത്തിൽ പരിചയം അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന എച് ആർ ഡി എസ് എന്ന സംഘടനാ പ്രവർത്തകരെയാണ്.
എച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സന്തോഷപൂർവം സംരക്ഷണ ചുമതല ഏറ്റെടുത്തു.അട്ടപ്പാടിയിൽ താമസം ഒരുക്കി.
ഇന്നലെ ഡി എം ഒ യുടെ സർട്ടിഫിക്കറ്റ് സഹിതം അവരെ ആംബുലൻസിൽ യാത്രയാക്കി.
പാലക്കാട് മുക്കാലിയിൽ അധികൃതർ ആംബുലൻസ് തടഞ്ഞു.അട്ടപ്പാടി സെൻസിറ്റീവ് ഏരിയ ആയതിനാൽ ആരെയും കടത്തിവിടില്ലെന്നായി ആരോഗ്യ വകുപ്പ് അധികൃതർ.വിദേശ വനിതയാണ് ,രോഗിയാണ് ,കൂടെ ആരുമില്ല ,എന്ന ന്യായമൊന്നും മുക്കാലിയിലെ ആരോഗ്യ വകുപ്പ് അധികൃതർ ചെവിക്കൊണ്ടില്ല.
വനിതയും ആംബുലൻസ് ഡ്രൈവറും മാത്രം. ഒരു മണിക്കൂറോളം കഴിയുമ്പോഴാണ് അജികൃഷ്ണൻ എന്തെങ്കിലും ചെയ്യാനാകുമോ എന്ന് തിരക്കി വിളിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ വാർ റൂമിൽ വിവരം അറിയിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസന്നനെയും അറിയിച്ചു.പ്രസന്നൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി ശ്രീ.ശിവശങ്കറിന് വിവരം കൈമാറി.പിന്നെ പൊടുന്നനെയാണ് കാര്യങ്ങൾ മാറിയത്.ആംബുലൻസ് മണ്ണാർക്കാട് താലൂക് ആശുപത്രിയിലേക്ക്.പാലക്കാടു കളക്റ്ററും ഒറ്റപ്പാലം സബ് കളക്റ്ററും സജീവമായി ഇടപെട്ടു.തഹസീൽദാർ താലൂക് ആശുപത്രിയിലെത്തി. ചികിത്സ ,കെ ടി ഡി സി യിൽ താമസം ,ഭക്ഷണം എല്ലാം ജില്ലാഭരണകൂടം ഏർപ്പാടാക്കി.അടുത്ത ദിവസം ആംബുലൻസ് വിട്ടു ഈ വനിതയുടെ ഹീമോഗ്ലോബിന് കുറവായതിനു തുടർചികിത്സ നൽകുമെന്നും സബ് കലക്റ്റർ അറിയിച്ചു.അപ്പപ്പോൾ സ്വീകരിക്കുന്ന നടപടികൾ ബന്ധപ്പെട്ടവരെ ഫോണിൽ വിളിച്ചു അറിയിച്ച സബ് കളക്ടർ ഈ സർക്കാരിന്റെ പ്രവർത്തനരീതി തെളിയിക്കുകയായിരുന്നു. എന്നും വൈകിട്ട് നാടിൻറെ ഗതിയറിയാൻ നെഞ്ചിടിപ്പോടെ ടെലിവിഷനു മുൻപിൽ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വാക്കുകളുടെ അടക്കവും അടുക്കും കൊണ്ട് മാത്രമല്ല പ്രവർത്തികൊണ്ടും ലോകം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളെന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല.സ്തുതിയും ഭക്തിയുമല്ല.സത്യം അതാണ്.
-എസ്.ചന്ദ്രമോഹൻ